Wayand Trip – A pleasure trip with colleagues
തിരുവനന്തപുരം ടെക്നോപാർക്കിലെ, നെസ്റ്റ് സോഫ്റ്റ്‌വെയർ കമ്പനിയിൽ നിന്നും ഞങ്ങളുടെ ടീം ഒരിക്കൽ ഒരു ഉല്ലാസ യാത്രക്ക് പോകാൻ ഒരുങ്ങി. ഒരു വെള്ളിയാഴ്ച പുറപ്പെട്ടു തിങ്കളാഴ്ച തിരിച്ചു എത്തുന്ന രീതിയിൽ വയനാടൻ യാത്രയാണ് തീരുമാനിക്കപ്പെട്ടത്. ആദ്യമൊന്ന് അമാന്തിച്ചുവെങ്കിലും വളരെ നാളുകളായി യാത്ര ചെയ്തിട്ടില്ലാത്തതിനാലും, വായിച്ചും, കേട്ടും അറിഞ്ഞിട്ടുള്ള വയനാടൻ ഭൂപ്രദേശത്തിൻറെ അവർണ്ണനീയമായ ഭംഗി ആസ്വദിക്കുവാനുള്ള താല്പര്യമുള്ളതിനാലും ഞാനും പോകുവാൻ തീരുമാനിച്ചു. കുറുവാ ദ്വീപ്, ഇടയ്ക്കൽ ഗുഹ, ബാണാസുര സാഗർ അണക്കെട്ട്, ലക്കിടി വ്യൂ പോയിൻറ്, മീന്മുട്ടി വെള്ളച്ചാട്ടം, സൂചിപ്പാറ വെള്ളച്ചാട്ടം, പൂക്കോട് കായൽ ഇങ്ങനെ വയനാട്ടിൽ കാണേണ്ട സ്ഥലങ്ങളുടെ ഒരു പട്ടികതന്നെ തയ്യാറാക്കി. അങ്ങിനെ ഒരു വെള്ളിയാഴ്ച ദിവസത്തേക്ക് ഞങ്ങളുടെ യാത്ര തീരുമാനിക്കപ്പെട്ടു. കമ്പനിയിൽ ഉള്ളവരും അവരുടെ കുടുംബാംഗങ്ങളുമായി ഏകദേശം 30-ഓളം പേർ യാത്രക്ക് സന്നദ്ധരായി. കുറെപേർക്ക് പല പല അസൗകര്യങ്ങളാൽ വരാൻ സാധിച്ചില്ല. അവർക്ക് നല്ലൊരു ട്രിപ്പ് നഷ്ടപ്പെട്ടുവെന്ന് ഖേതപൂർവ്വം അറിയിക്കട്ടെ.
വിവരണത്തിലേക്ക് കടക്കും മുൻപ് ഈയൊരു യാത്രയുടെ എല്ലാ വശങ്ങളും പഠിച്ചു, യാത്രാ സൗകര്യം ഒരുക്കുന്നത് മുതൽ, താമസം, ഭക്ഷണം, പോകാൻ സാധ്യമായ ഇടങ്ങളുടെയും, അവിടെ ചിലവഴിക്കാവുന്ന സമയത്തിൻറെയും മറ്റും രൂപരേഖ തയ്യാറാക്കുകയും, വളരെ ഭംഗിയോടെ അവയെല്ലാം നിറവേറ്റുകയും ചെയ്തുകൊണ്ട് ഇങ്ങനെയൊരു യാത്രാനുഭവം ആസ്വദിക്കുവാനുള്ള അവസരമുണ്ടാക്കിത്തന്ന നല്ല സുഹൃത്തുക്കൾ ജോബിൻ, അരുണ്‍, ജുനൈജ്, എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. യാത്രക്കായി തിരുവനന്തപുരത്ത് നിന്നും കോഴിക്കോടെക്കും തിരിച്ചു തിരുവനന്തപുരത്തേക്കും ട്രെയിനിൽ ബുക്ക് ചെയ്തു. ജുനൈജ്, തൻറെ സ്വന്തം നാടായ കോഴിക്കോട് നിന്നും വയനാട്ടിലെക്കും തിരിച്ചു കോഴിക്കോടെക്കും ഒരു ബസ് ബുക്ക് ചെയ്തു. അങ്ങിനെ യാത്രക്ക് വേണ്ട ഒരുക്കങ്ങളെല്ലാമായി. വയനാടിനെപ്പറ്റി ഇതുവരെ വായിച്ചും കേട്ടുമുള്ള അറിവേയുള്ളു.ഗൂഗിളിൽ തിരഞ്ഞു നോക്കിയപ്പോൾ കുറച്ചു ചിത്രങ്ങൾ കിട്ടി, വളരെ പ്രകൃതി ഭംഗി നിറഞ്ഞ സ്ഥലം തന്നെ.
വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഞങ്ങളുടെ വയനാടൻ യാത്രയാരംഭിച്ചു. അന്നേ ദിവസം ഞാൻ ആലപ്പുഴയിൽ, വീട്ടിൽ ലീവിലായിരുന്നതിനാൽ ചെങ്ങനാശ്ശേരിയിൽ നിന്നും കയറണമായിരുന്നു. ഞങ്ങൾക്ക് പോകേണ്ട ട്രെയിൻ രാത്രി ഏകദേശം 11:00 മണിയോടെ ചങ്ങനാശ്ശേരിയിലെത്തും. 9:30 മണിക്ക് ആലപ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും ചങ്ങനാശ്ശേരിക്കുള്ള ബസ്സിൽ കയറിയിരുന്നു. ആലപ്പുഴ നിന്നും ബസ് എടുത്തപ്പോൾ 10:05 ആയി. 11:00 മണിക്ക് ചങ്ങനാശ്ശേരിയിൽ എത്തുമോയെന്ന് ചിന്തിച്ചു ഞാൻ ടെൻഷനായി. ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ എത്താൻ വൈകിയാൽ, ട്രെയിൻ കടന്നു പോയാൽ ഡോഗ് മാർക്കെറ്റിൽ പോയതു പോലെയാകും. ഞാൻ അരുണിനെ വിളിച്ചു ട്രെയിൻ എവിടെ എത്തിയെന്ന് അന്വേഷിച്ചു. തങ്ങൾ ഏകദേശം കായംകുളത്ത് എത്തുന്നുവെന്ന് അരുണ്‍ പറഞ്ഞു. എൻറെ അടുത്തിരുന്ന പുള്ളിക്കാരൻ എൻറെ തോളത്തു തട്ടിയിട്ടു പറഞ്ഞു, ടെൻഷനാവണ്ട വണ്ടി കിട്ടും. ഞാൻ സൂക്ഷിച്ചു നോക്കി കാഴ്ചയിൽ ആ വ്യക്തിക്ക് എൻറെ പ്രായം തന്നെ. എൻറെ ടെൻഷൻ അകറ്റാനായിരിക്കണം അദ്ദേഹം എന്നോട് വളരെ അടുത്ത് ഇടപഴകിയ ഒരാളെപ്പോലെ നന്നായി സംസാരിച്ചു. സംസാരിച്ചുവന്നപ്പോൾ പുള്ളിക്കാരൻ തമിഴ്നാട്ടിൽ ഇൻഫോസിസ് എന്ന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. പിന്നെ കുറച്ചു റ്റെക്നിക്കൽ തള്ളുകൾ അങ്ങോട്ടും ഇങ്ങോട്ടും. രണ്ടു പേരും കട്ടക്ക് തള്ളിക്കൊണ്ടിരുന്നു, സമയം നീങ്ങിക്കൊണ്ടുമിരുന്നു. എന്തായാലും 11:00 മണിക്കടുത്ത് ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ എത്തിപ്പെട്ടു. അവിടെ നിന്നും അദ്ദേഹത്തോട് യാത്ര പറഞ്ഞു പിരിഞ്ഞു. ബസ് സ്റ്റാൻഡിൽ നിന്നുകൊണ്ട് അരുണിനെ വീണ്ടും വിളിച്ചു. കായംകുളത്തു കുറെ നേരം വണ്ടി പിടിച്ചിട്ടുവെന്നും അവിടെ നിന്നും പുറപ്പെടുന്നതെയുള്ളുവെന്നും അരുണ്‍ പറഞ്ഞു, അത് കേട്ടപ്പോൾ ആശ്വാസമായി. അടുത്ത് കണ്ട കടയിൽ കയറി രണ്ടു ക്രീം ബണ്ണും, ഒരു മിരിണ്ടായും അകത്താക്കിയ ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു.
.
ചങ്ങനാശ്ശേരിയിൽ നിന്നും ട്രെയിനിൽ കയറുമ്പോൾ രാത്രി ഏകദേശം 11:40 മണിയായിക്കാണും. ട്രെയിനിൽ പലയിടത്തായിട്ടാണ് ഞങ്ങളുടെ യാത്രാ സംഘമുള്ളത്. കുടുംബത്തോടെ വന്നവർ മിക്കവരും AC കോച്ചിലാണ്. ബാക്കിയുള്ളവർ സ്ലീപ്പെർ കോച്ചിലും. ഒട്ടു മിക്കവരും വെള്ളിയാഴ്ചത്തെ ജോലികളെല്ലാം കഴിഞ്ഞു ക്ഷീണിതരായതിനാൽ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. സ്ലീപ്പെർ കോച്ചിലെ ഒരു സൈഡിലെ മുകളിലത്തെ ബെർത്ത് എനിക്കായി കിട്ടി. സന്തോഷത്തോടെ ഞാനും സുഖ സുഷുപ്തിയിലേക്ക് വഴുതി വീണു. ഉറക്കമുണർന്നപ്പോൾ, ഞങ്ങൾ കോഴിക്കോടിന് അടുത്തെത്തിയിരുന്നു. യാത്രക്കാർ ഓരോരുത്തരായി ബ്രഷും പേസ്റ്റുമായി ട്രെയിനിനുള്ളിലെ വാഷ്‌ബേസിൻ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. അൽപനേരം കൂടെ കിടന്നിട് ഞാനും പയ്യെ എഴുന്നേറ്റു പോയി പല്ല് ബ്രഷ് ചെയ്തു. അപ്പോഴേക്കും ഞങ്ങൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി. എല്ലാവരും അവരവരുടെ ബാഗുകളെടുത്തു പുറത്തിറങ്ങി. അവിടെ വെയിറ്റിംഗ് റൂമിൽ കയറി ഫ്രഷ് ആയ ശേഷം നേരെ പുറത്തേക്ക് വച്ച് പിടിച്ചു.
റെയിൽവേ സ്റ്റേഷന് പുറത്തു ഞങ്ങളെ കാത്തു “Pee Gee” എന്ന ബസും ജുനൈജും നിൽപ്പുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ബസിൽ കയറി. അപ്പോഴാണ് സഹയാത്രികരെ എല്ലാവരെയും ആദ്യമായി ഒരുമിച്ചു കാണുന്നത്. ഞങ്ങളുടെ പ്രോജെക്റ്റ് മാനേജറായ Mr രാജേഷ്, പ്രോജെക്റ്റ് ടീമംഗങ്ങളായ Mrs ശോഭിത, Mr അനീഷ്, Mr ജോബിൻ, Mr ദിനിൽ, Mr വിനോയി എന്നിവർ സകുടുംബമായി എത്തിയിരുന്നു. മറ്റു ടീമംഗങ്ങൾ Miss നീതു, Miss നസ്രീന, Miss വിജിത, Mr സിജിൻ, Mr നിതീഷ്, Mr ശരത്, Mr ആദർശ്, Mr അരുണ്‍ദേവ്, Mr രെജീഷ്, Mr അരുണ്‍, Mr അജീഷ്, Mr ബ്രിജിൽ, Mr ജുനൈജ്, എന്നിവരോടൊപ്പം ഞാനും. ബസ് പുറപ്പെടുന്നതിനു മുൻപായി അരുണും ജോബിനും ആളെണ്ണമെടുക്കാൻ തുടങ്ങി. പിന്നീട്, എല്ലായിടത്തുനിന്നും തിരിച്ചു പോരുമ്പോൾ അദ്ധ്യാപകർ വിദ്ധ്യാർഥികളുടെ കണക്കെടുക്കുന്ന ഉത്തരവാദിത്തത്തോടെ ആ ജോലി അവർ കൃത്യമായി ചെയ്തുപോന്നു. ഞങ്ങളുടെ ബസ് കോഴിക്കോടൻ തെരുവീഥികളിലൂടെ നീങ്ങിക്കൊണ്ടിരുന്നു. കടകൾ തുറന്നു തുടങ്ങുന്നതെയുള്ളൂ, അല്ലെങ്കിൽ ഏതെങ്കിലും കടയിൽ കയറി, ലോക പ്രശസ്തമായ കോഴിക്കോടൻ ഹൽവകൾക്ക് മേലെ ഒരു കടന്നാക്രമണം നടത്താമായിരുന്നു. എല്ലാവരും ദാഹത്താൽ വലഞ്ഞുതുടങ്ങി, ഭാഗ്യത്തിന് പോകുന്ന വഴിക്ക് ഒരു ചെറിയ കട തുറന്നിട്ടുണ്ടായിരുന്നു. വണ്ടി നിർത്തിയിട്ട് ജോബിനും, അരുണും ഇറങ്ങി ചെന്ന് 5-6 വെള്ളത്തിൻറെ കുപ്പികൾ വാങ്ങികൊണ്ടുവന്നു. എല്ലാവരും മത്സരബുദ്ധിയോടെ അത് കുടിച്ചു തീർത്തു. ആരും ഒന്നും കഴിച്ചിരുന്നില്ല, അതിനാൽത്തന്നെ ആരും ഒരുവിധ പ്രകടനത്തിനും മുതിർന്നില്ല. അങ്ങിനെ എല്ലാവരും മന്ദതയോടെയിരിക്കുമ്പോൾ ബസിലെ കിളി അതിനുള്ളിലെ പാട്ടുപെട്ടി പ്രവർത്തിപ്പിച്ചു. അതാ തുടങ്ങി കുറച്ചു തട്ടുപൊളിപ്പൻ തമിഴ് ഗാനങ്ങൾ. യാത്രികർ ഉഷാറായിത്തുടങ്ങി, പക്ഷെ പാട്ടുകൾ മിക്കവയും കേട്ടു തഴമ്പിച്ചവയായിരുന്നതിനാലും, ഞങ്ങളുടെ സാരഥിയുടെ പക്കൽ വേറെ കരുതലുകളൊന്നുമില്ലായിരുന്നതിനാലും, എല്ലാവരും മടുത്തു അവരവരുടെ സ്ഥാനങ്ങളിൽ ഇരിപ്പുറപ്പിച്ചു.
ബസ് കോഴിക്കോടിൻറെ അതിർത്തിയും കടന്നു വയനാട്ടിലേക്ക് പ്രവേശിച്ചു. കുറച്ചു ദൂരം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞപ്പോൾ അരുണും, ജുനൈജും, ജോബിനുമൊക്കെ ഊർജ്വസ്വലരായി. അവർ പ്ലാൻ ചെയ്തിരുന്ന കലാപരിപാടികളുടെ ചുരുളുകൾ നിവർത്താൻ തുടങ്ങി. അവരുടെ പ്ലാൻ അനുസരിച്ചുള്ള കളികൾക്ക് ടീമംഗങ്ങൾ രണ്ടു ഗ്രൂപ്പായി തിരിയണം പോലും. അങ്ങിനെ യാത്രക്കെത്തിയവർ രണ്ടു ഗ്രൂപ്പുകൾക്കുള്ളിലായി. അതു സഹിക്കാമെന്നു വിചാരിക്കാം, പക്ഷെ ആ രണ്ടു ഗ്രൂപ്പിനും ഓരോ ലീഡർമ്മാരെ വേണം പോലും. ഓ… തൊടങ്ങി… ഏതെങ്കിലും മൂലയ്ക്ക് മാറിക്കിടന്നുറങ്ങാം എന്ന് കരുതി ബസിൻറെ ഒരു മൂലയിൽ ഇടംപിടിച്ചു. എന്നാൽ അതൊരു കൊലച്ചതിയായി തീരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ഒരു ഗ്രൂപ്പിൻറെ ലീഡർ തിരഞ്ഞെടുപ്പിൽ ഒന്നാമതായി മിസ്റ്റർ രഞ്ജിത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു, രണ്ടാമത്തെ ഗ്രൂപ്പിൻറെ ലീഡറിനായി വോട്ടിംഗ് നടക്കുമ്പോൾ അവിടെ ബാലെറ്റിൽ അതിക്രൂരമായ കൃത്രിമം നടന്നു. ദിനിലിൻറെ പേര് എല്ലാവരും ഐകഘണ്ടേന പറഞ്ഞപ്പോൾ, ദിനിൽ തന്ത്രപൂർവ്വം അജീഷിൻറെ പേര് മുന്നിലെത്തിച്ചു, അജീഷ് അതിനപ്പുറത്തെ കൃത്രിമം നടത്തി ശരത്തിന്റെ പേര് മുന്നിൽ കൊണ്ടുവന്നു, തൻറെ തലയിൽ കിട്ടിയത് ശരത് വളരെ തന്ത്രപൂർവ്വം ഒരു പാവപ്പെട്ടവൻറെ തലയിലേക്കിട്ടു. ആ കിട്ടിയ പാർസൽ എറിഞ്ഞു കൊടുക്കാൻ തലകൾ നോക്കിയിട്ട് ആരെയും കിട്ടിയില്ല. അവസാനം ആ ചതിക്കിടയിൽ നടന്ന വഞ്ചനയിൽ പെട്ട് പോയി. വളരെ മൃഗീയവും, പൈശാചികവുമായ പ്രതിപക്ഷത്തിൻറെ കറുത്ത കരങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നു… 😦
അങ്ങിനെ രണ്ടു ഗൂപ്പും അവയ്ക്ക് ഓരോ ലീഡർമ്മാരെയും തിരഞ്ഞെടുത്തു. ഇനി ഗ്രൂപ്പുകൾക്ക് ഓരോ പേര് വേണം. രഞ്ജിത്തും കൂട്ടരും അവരുടെ ഗ്രൂപ്പിനെ “കലിപ്പൻസ്” എന്നും ഞങ്ങൾ ഞങ്ങളുടെ ഗൂപ്പിനെ “തട്ടിക്കൂട്ട്” എന്നും വിളിച്ചു. തുടങ്ങിയില്ലേ പൂരം!!! ആദ്യത്തെ ഐറ്റം “വെറുതെയല്ല ഭാര്യ”. ജോബിൻ ആ കലാപപരിപാടിയുടെ നിയമാവലികൾ സദസ്സിൽ അവതരിപ്പിച്ചു. കൂട്ടത്തിലുള്ള ഭാര്യാ, ഭർത്താക്കന്മാർ നറുക്കുവീഴുന്ന മുറൈയ്ക്ക് മുന്നോട്ടു വന്നു തൻറെ പങ്കാളിയെ പരിചയപ്പെടുത്തണം, പിന്നീട് സദസ്സിൻറെ അവസരമാണ്, പുള്ളിക്കാരിയോട്/പുള്ളിക്കാരനോട് എന്ത് വേണമെങ്കിലും ചോദിക്കാം, പങ്കാളി ഒറ്റയ്ക്ക് അവയെ നേരിടണം. ആദ്യത്തെ ഇരയെ നറുക്കിട്ടെടുത്തു – കലിപ്പൻസിൻറെ അനീഷ്. സദസ്സിൻറെ നർമ്മത്തിൽ കലർന്ന ചോദ്യശരങ്ങളെ വളരെ നർമ്മത്തോടെയും, ലാഘവത്തോടെയും അനീഷിൻറെ ഭാര്യ നേരിട്ടു. അപ്പോഴേക്കും ഞങ്ങളുടെ ബസ് താമരശ്ശേരി ചുരത്തിന് അടുത്തെത്തി. എല്ലാവരുടെയും ശ്രദ്ധ പ്രകൃതിയുടെ അവർണനീയമായ ഭംഗിയിലേക്ക് തിരിഞ്ഞു. അതോടെ ബസ്സിനുള്ളിലെ കലാപപരിപാടികൾക്ക് തൽക്കാല വിരാമമായി. ഏവരുടെയും അധരങ്ങൾ “വെള്ളാനകളുടെ നാട്” എന്ന ചിത്രത്തിലെ റോഡ് റോളർ നന്നാക്കാനെത്തുന്ന പപ്പുവിൻറെ തള്ള് ഡയലോഗുകൾ ആവർത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു. ഞങ്ങളുടെ ബസ് പയ്യെ പയ്യെ ഓരോ ഹെയർപിൻ ബെൻടുകൾ താണ്ടി ചുരം കയറിക്കൊണ്ടിരുന്നു.
.
കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ മുന്നിൽ മറ്റു വണ്ടികൾ നിർത്തിയിട്ടിരിക്കുന്നതും, ആളുകൾ കൂട്ടമായി നിന്ന് കാഴ്ചകൾ കാണുന്നതും കണ്ടു. ഞങ്ങളുടെ സാരഥി രഥത്തെ റോഡിൻറെ ഓരത്തോട് ചേർത്തു നിർത്തി. അതാണത്രേ ലക്കിടി വ്യൂ പോയിൻറ്. എല്ലാവരും കാഴ്ചകൾ കാണാൻ അവിടെ ഇറങ്ങി. അതുവരെ ഒന്നുമറിയാതെ ഉറങ്ങിക്കിടന്ന, ക്യാമറകൾ ഉണർന്നു തുടരെത്തുടരെ കണ്ണ് ചിമ്മിത്തുടങ്ങി.
ഹാവൂ!!! സൗന്ദര്യത്തിൻറെ മൂർത്തീഭാവം എന്നൊക്കെ കേട്ടിട്ടില്ലേ, ഞങ്ങൾ അവിടെ കണ്ടു. കണ്ണും, ഹൃദയവും, മനസ്സും നിറയുന്ന കാഴ്ചയായിരുന്നു അത്. ഞങ്ങൾ കയറിപ്പോന്ന വഴികൾ അതാ അങ്ങകലെ തേന്മാവിൽ പടർന്നുകയറിയ മുല്ലവള്ളിപോലെ വളഞ്ഞു പുളഞ്ഞു കാണാനാകും. എവിടേക്ക് നോക്കിയാലും കണ്ണുകൾക്ക് കുളിർമയേകുന്ന പച്ചപ്പ് തന്നെ. ദൂരേക്ക് നോക്കിയാൽ ആകാശം ഭൂമിയെ സ്പർശിച്ചു നിൽക്കുന്നതായി തോന്നും. ചക്രവാളങ്ങളുടെ സീമകൾ ഞങ്ങളുടെ കണ്മുൻപിൽ ദൃശ്യമായതു പോലെ. എല്ലാറ്റിൻറെയും മുകളിൽ എത്തിച്ചേർന്നപ്പോൾ മനസ്സിൽ ലോകം തന്നെ പിടിച്ചടക്കിയ ഭാവം. പെട്ടെന്ന്, വേറിട്ടൊരു വീക്ഷണ കോണിൽ നിന്നുകൊണ്ട് അവിടുത്തെ ദൃശ്യം നോക്കിക്കാണാനുള്ള പ്രേരണ മനസ്സിലുണ്ടായി. ജീവിത വീഥിയിലൂടെ സഞ്ചരിക്കുന്ന മനുഷ്യൻ ഏതോ ഒരു ഖട്ടത്തിൽ തിരിഞ്ഞു നിന്ന് താൻ സഞ്ചരിച്ച വഴികളെ നോക്കി കാണുന്നതിനു സമാനമായൊരു ഇതിവൃത്തം അവിടെ ഒളിഞ്ഞു കിടക്കുന്നു.
തങ്ങളാണ് ആ ഭൂമിയുടെ അവകാശികളെന്ന ഭാവത്തിൽ കുരങ്ങുകളുടെ ഒരു വലിയ കൂട്ടം അവിടെ വിലസുന്നുണ്ടായിരുന്നു. അവിടെയെത്തുന്ന യാത്രികരെല്ലാം തങ്ങൾക്കു കപ്പം തരാൻ ബാധ്യസ്തരാണെന്ന പോലെയായിരുന്നു അവയുടെ പെരുമാറ്റം കയ്യിലുള്ളത് കൊടുത്തിട്ട് പോയാമതി എന്നതാണ് ഭാവം.എല്ലാവരും പേടിച്ചു മാറിനിന്നപ്പോൾ ബ്രിജിൽ സധൈര്യം അവരുമായി ചങ്ങാത്തത്തിലായിക്കൊണ്ട് അതിലൊരുവൻറെ കൂടെ നിന്നുകൊണ്ടുള്ള ഫോട്ടോയും സംഘടിപ്പിച്ചെടുത്തു.
അൽപനേരം കൂടി അവിടെ ചിലവഴിച്ച ശേഷം ഞങ്ങളുടെ സാരഥി വീണ്ടും രഥത്തെ മുന്നോട്ട് നയിച്ചു. ഏകദേശം 10:00 മണിയോടുകൂടി ഞങ്ങൾ കൽപെറ്റയിൽ ഞങ്ങൾക്കായി ബുക്ക് ചെയ്ത പീറ്റർസ് ഹിൽവ്യൂ റെസിടെൻസി എന്ന റിസോർട്ടിനു മുന്നിലെത്തി. എല്ലാവരും അവിടെയിറങ്ങി ഓരോ റൂമുകളിലേക്ക് ചേക്കേറി. ഫ്രഷ് ആയി, ബ്രേക്ഫാസ്റ്റും കഴിച്ചശേഷം കുറുവദ്വീപിലേക്ക് പുറപ്പെടണം എന്നതായിരുന്നു തീരുമാനം. ഏകദേശം 1 മണിക്കൂറിനുള്ളിൽ എല്ലാവരും ഫ്രഷ് ആയി, ബ്രേക്ഫാസ്റ്റും കഴിച്ചു തിരിച്ചു ബസ്സിൽ കയറി. അരുണും ജോബിനും ആളെണ്ണമെടുത്തു. ഞങ്ങളുടെ സാരഥി രഥത്തെ നേരെ കുറുവദ്വീപിലേക്ക് വിട്ടു. പോകുന്ന വഴിക്ക് ചങ്ങലയിട്ടു ചുറ്റിയ ഒരു ആലു കണ്ടു. ഒരു പ്രേതത്തെ ചങ്ങലയിട്ടു ആലിൽ തറച്ച കഥ ഞങ്ങളുടെ സാരഥി പറഞ്ഞു തന്നു. പോകുന്ന വഴിക്ക് കലിപ്പൻസും തട്ടിക്കൂട്ടും തമ്മിൽ പൊരിഞ്ഞ അന്താക്ഷരി യുദ്ധം നടന്നു. ഒരു രക്ഷയുമില്ല…!!! നസ്രീനയും, നീതുവുമൊക്കെ മലയാള ചലച്ചിത്ര ഗാനങ്ങളുടെ എൻസൈക്ലോപീഡിയയാണെന്നുണ്ടോ? രണ്ടും കൂടി ബാക്കി എല്ലാവരെയും വെള്ളം കുടിപ്പിച്ചു കളഞ്ഞു.
.
കുറച്ചു ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ ബസ് കുറുവദ്വീപിന് അടുത്തെത്തി. ബസ് പാർക്കിംഗ് സ്ഥലത്തോട്ട് മാറ്റി നിർത്തിയിട്ടു, എല്ലാവരും ബസ്സിൽ നിന്നും പുറത്തിറങ്ങി. അവിടെ ടിക്കെറ്റെടുത്ത് ചങ്ങാടത്തിൽ കയറി വേണം ആദ്യത്തെ ദ്വീപിലേക്ക് പ്രവേശിക്കാൻ. ടിക്കറ്റ് കൗണ്ടറിലും, ചങ്ങാടത്തിൽ കയറാനും ആളുകളുടെ നീണ്ടയൊരു നിര തന്നെയുണ്ട്. ടിക്കറ്റ് എടുക്കാൻ സംഘാടകർ പോയപ്പോൾ ഞങ്ങളെല്ലാവരും ചങ്ങാടത്തിൽ കയറാനുള്ളവർ നിൽക്കുന്ന ക്യൂവിലേക്ക് ചേക്കേറി. ചങ്ങാടത്തിൽ കയറി അക്കരെ ദ്വീപിലെത്തുക, അതിനപ്പുറത്തേക്ക് 7 ദ്വീപുകൾ വരെയുള്ളത് നടന്നെത്തുക, അവിടെയുള്ള കാഴ്ചകൾ കാണുക ഇതാണ് കുറുവദ്വീപിൻറെ ആകർഷണം. ടിക്കെറ്റുമായി സംഘാടകർ എത്തി, ഞങ്ങൾ ചങ്ങാടത്തിനായി കാത്തിരുന്നു. അൽപ്പസമയത്തിനുള്ളിൽ അക്കരെനിന്നും ഒരു സംഘം ആളുകളുമായി ചങ്ങാടം തിരിച്ചെത്തി. ഞങ്ങൾ ചങ്ങാടത്തിൽ കയറി അക്കരെയെത്തി, മുന്നോട്ട് നടന്നു. വിനോദ സഞ്ചാരികൾക്കായി അവിടെ മുളകൾ കൂട്ടിക്കെട്ടി കൂടാരങ്ങളും, ഇരിപ്പിടങ്ങളുമെല്ലാം ഉണ്ടാക്കിയിരിക്കുന്നു. അതുപോലെ പാതയിലെല്ലാം മുളകൾ കൊണ്ടുള്ള കൈവരികൾ ഇരുവശത്തും കെട്ടിയോരുക്കിയിരിക്കുന്നു.
.
കുറച്ചു മുന്നോട്ട് നടന്നപ്പോൾ അരുവിയുടെ ആഴം കുറഞ്ഞ ഭാഗത്ത് എത്തി. അവിടെ ആളുകൾ വെള്ളത്തിലിറങ്ങി കളിക്കുന്നത് കാണാം. പിന്നെ ഒട്ടും അമാന്തിച്ചില്ല, ഷൂ ഊരി മാറ്റിയിട്ട് നേരെ വെള്ളത്തിലൂടെ നടുക്കുള്ള പാറക്കൂട്ടത്തെ ലക്ഷ്യമാക്കി നടന്നു. വെള്ളം കണ്ടപ്പോൾ, അതിൻറെ തണുത്ത സ്പർശമേറ്റപ്പോൾ എല്ലാവരുടെയും ഗമയെല്ലാം അവസാനിച്ചു. പിന്നെ എല്ലാവരും കുട്ടികളെ കണക്കു വെള്ളത്തിലിറങ്ങി കളിക്കുന്നതാണ് കണ്ടത്. ഒരു സ്പെഷ്യൽ നീന്തൽ ക്ലാസ്സ് വിനോയിയുടെ വകയായിട്ടു നടത്തപ്പെട്ടു. നടുക്കുള്ള പാറയുടെ പുറത്തു കല്ലുകളൊക്കെ കൂട്ടി വെച്ചു വനദേവതയെ ഉണ്ടാക്കി വെച്ചിരുന്നു. രഞ്ജിത്തും, ബ്രിജിലും, സിജിനും കൂടി പൂജാ കർമ്മങ്ങൾക്കെന്നപോലെ അവിടെ പോയി നിന്നു.
കുറെയേറെ നേരം ആ ജലക്രീഡ നടത്തിയ ശേഷം ഞങ്ങൾ അവിടെ നിന്നും തിരിച്ചു പുറപ്പെട്ടു. അപ്പോഴേക്കും ഊണിൻറെ സമയം അധികരിച്ചിരുന്നു. ഞങ്ങൾ അവിടെ നിന്നും കുറച്ചു ദൂരം സഞ്ചരിച്ചു ഒരു വീ ടിനോട് ചേർന്നു ഹോട്ടലും കൂടെ നടത്തുന്ന ഒരിടത്ത് നിർത്തി. അവിടെ നിന്നും വീട്ടിൽ ചെയ്യുന്ന പോലെ സ്വാദുള്ള കപ്പയും, മീൻ/ബീഫ് കറിയും കഴിച്ചു. ആ കടയിലെ വിഭവങ്ങൾ ഉണ്ടാക്കുന്നതും, വിളമ്പുന്നതുമെല്ലാം ആ വീട്ടിലെ അംഗങ്ങൾ തന്നെയാണ്. അവിടെ അതുപോലെ ഒരുപാട് കടകളുണ്ട്. അവരെ കണ്ടപ്പോൾ ടെക്നോപാർക്കിനടുത്തുള്ള വീടുകളിൽ ടെക്കികൾക്ക് ഊണുണ്ടാക്കി കൊടുത്ത് വരുമാനമുണ്ടാക്കുന്ന സാധുക്കളെ ഓർത്തു. ഊണ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആ കുടുംബത്തിലെ ഇളയ പയ്യൻ ഒരു ബംബ്ലിമാസ് നാരങ്ങ എടുത്തിട്ടു വന്നു അതിൻറെ തൊണ്ട് കുത്തികളഞ്ഞിട്ടു അല്ലികൾ അടർത്തിയെടുത്തു ഓരോരുത്തർക്കും നൽകി. ഒരെണ്ണത്തിന് 5 Rs/-. പയ്യനെ തൊണ്ട് കുത്തികളയുന്നതിനു സഹായിക്കാൻ ചെന്ന അനീഷിനെയും, നിതീഷിനെയും അവൻ അതിൽനിന്നും പിന്തിരിപ്പിച്ചു. സഹായം വാങ്ങിച്ചാൽ അവനു കാശു ചോദിക്കാൻ പറ്റില്ലപോലും. അത് അവൻറെ കച്ചവടത്തിനു കോട്ടമുണ്ടാക്കുമത്രേ. പയ്യനാണെങ്കിലും അവൻ പറഞ്ഞത് വളരെ വാസ്തവം. കുറച്ചു നേരം പയ്യൻറെ നാട്ടുവർത്തമാനങ്ങൾക്ക് ചെവി കൊടുത്ത ശേഷം ഞങ്ങൾ അന്നത്തെ പരിപാടികൾക്ക് വിരാമമിട്ടുകൊണ്ട് അവിടെ നിന്നും തിരിച്ചു ഞങ്ങളുടെ റിസോർട്ടിലേക്ക് പുറപ്പെട്ടു.
റിസോർട്ടിലെത്തിയുടൻ എല്ലാവരും അവരവരുടെ റൂമുകളിൽ പോയി ഫ്രെഷായി. അതിനു ശേഷം താഴെയുള്ള റെസ്റ്റോറൻറ്റിൽ പോയി അത്താഴവും കഴിച്ച ശേഷം വിജിതയുടെ നേതൃത്തത്തിൽ അടുത്ത മത്സരയിനങ്ങളായ കസേരകളി, മനപ്പൊരുത്തം എന്നിവയിലേക്ക് തിരിഞ്ഞു. കസേരകളിയിൽ കൂടെയുണ്ടായിരുന്ന എല്ലാവരെയും തള്ളിപ്പുറത്താക്കികൊണ്ട് നസ്രീന ഗപ്പ് നേടി കലിപ്പൻസിൻറെ വിജയക്കൊടി പാറിച്ചു. മനപ്പൊരുത്തത്തിൽ കുടുംബമായി വന്നവരാണ് മത്സരിക്കേണ്ടത്. കുറച്ചു ചോദ്യങ്ങൾക്ക് പങ്കാളിയിൽ ആരെങ്കിലും മറ്റെയാൾ കാണാതെ മറുപടി എഴുതണം. അതേ ചോദ്യങ്ങൾക്ക് മറ്റെയാൾ പറയുന്ന മറുപടി ഒത്താൽ മാർക്ക് കിട്ടും. ആ മത്സരത്തിൽ ഏഴിൽ ഏഴു പൊരുത്തവുമായി ബാക്കിയുള്ള എല്ലാവരെയും പിന്തള്ളി വിനോയിയും, ഭാര്യയും ഗപ്പ് നേടിക്കൊണ്ട് തട്ടിക്കൂട്ടിൻറെ അഭിമാനപാത്രങ്ങളായി. അപ്പോഴേക്കും നേരം പാതിരാവായി. എല്ലാവരും തിരിച്ചു അവരവരുടെ റൂമുകളിൽ കയറി. കുറച്ചു പേർ റൂം നമ്പർ 4-ൽ സൊറ പറയാൻ ഒത്തുകൂടി, അവർ അവിടെ നിന്നും പിരിഞ്ഞപ്പോൾ ഏകദേശം വെളുപ്പിന് 1:30 ആയി. വേറൊന്നിനുമല്ല, മനസ്സുനിറയെ പരദൂഷണവും പറഞ്ഞു, കൊറേ പെപ്സിയും കുടിച്ചു, അന്ന് നടന്ന C C L ക്രിക്കെറ്റ് കളി അവസാനം വരെ കണ്ടിട്ടുമാണ് അവർ പിരിഞ്ഞത്.
അടുത്തദിവസം രാവിലെ എഴുന്നേറ്റപ്പോൾ ഏകദേശം 7:30 – 8:00 മണിയായിക്കാണും. ഇടയ്ക്കൽ ഗുഹ ദർശനമാണ് ഇന്ന് ആദ്യത്തെ പരിപാടി. എല്ലാവരും അവിടെയുണ്ടായിരുന്ന ഒരു ഉടുപ്പി ഹോട്ടലിൽ നിന്നും ബ്രേക്ഫാസ്റ്റ് കഴിച്ചിട്ടു പെട്ടെന്ന് വണ്ടിയിൽ കയറി. പതിവുപോലെ അരുണും ജോബിനും ആളെണ്ണമെടുത്തു, സാരഥി രഥത്തെ മുന്നോട്ടു നയിച്ചു. പോകുന്ന വഴിക്ക് തട്ടിക്കൂട്ടും കലിപ്പൻസും തമ്മിൽ ബസ്സിനുള്ളിൽ പൊരിഞ്ഞ ബാസ്കെറ്റ്ബോൾ ചാമ്പിയൻഷിപ് നടന്നു. ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ വെച്ചു ബോൾ (ഉരുട്ടിയെടുത്ത കുഞ്ഞു പേപ്പർ കഷണങ്ങൾ) കുറച്ചകലെയുള്ള ബാസ്കെറ്റിൽ (ഒരാൾ പിടിച്ചിരിക്കുന്ന തൊപ്പിയിൽ) എറിഞ്ഞിടണം. ഒരാൾക്ക് 5 ബോൾ എറിയാം, ഓരോന്നിനും ഓരോ പോയിൻറ്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആ മത്സരയിനത്തിൽ മറ്റെല്ലാവരെയും പിന്നിലാക്കിക്കൊണ്ട് തട്ടിക്കൂട്ടിൻറെ യശ്ശസ്സുയർത്തിപ്പിടിച്ചു അജീഷ് ഗപ്പും, ചാമ്പിയൻഷിപ്പും നേടി. അതോടെ കലിപ്പൻസ് അവരുടെ സ്റ്റാറ്റസ് “അടുത്ത വർഷത്തെ പാട്ട് മത്സരത്തിനുള്ള കാത്തിരിപ്പിലേക്ക്” എന്ന് മാറ്റി. പോകുന്ന വഴിക്ക് എവിടെയൊക്കെയോ അധിനിവേശം നടത്തുന്നതിനായി ആരൊക്കെയോ ധീരതയോടെ വാളുവീശി. രാവിലെ കഴിച്ച ഉഴുന്ന് വടയായിരുന്നു വാളിനു മൂർച്ച കൂട്ടിയത്. ഇതിനിടയ്ക്ക് ബസ്സിൽ വീണ്ടും തട്ടുപോളിപ്പൻ പാട്ടുകൾ തകർത്തു മൂളാൻ തുടങ്ങി. ആദർഷും, രേജീഷും, ശരത്തുമെല്ലാം അതിനൊപ്പിച്ചു വളരെ മനോഹരമായി ബസ്സിനുള്ളിൽ ചുവടുവെച്ചു. എല്ലാത്തിലും ദിനിലിൻറെ ഒരു പ്രത്യേക ടച്ച് ഉണ്ടായിരുന്നു. കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ ഞങ്ങൾ ഇടയ്ക്കൽ ഗുഹയ്ക്കടുത്തെത്തി. സാരഥി പാർക്കിംഗ് ഏരിയയിലേക്ക് മാറ്റി ബസ് നിറുത്തി. എല്ലാവരും ബസ്സിൽ നിന്നും പുറത്തിറങ്ങി. എങ്ങോട്ട് തിരിഞ്ഞാലും ഫാൻസി കടകളുടെ ഒരു കൂട്ടം തന്നെയുണ്ട്. മിക്കവരും അടുത്തു കണ്ട കടകളിൽ കയറി തൊപ്പിയും മറ്റും വാങ്ങി. അൽപ നേരത്തെ ഷോപ്പിങ്ങിനു ശേഷം നേരെ ഇടയ്ക്കൽ ഗുഹയിലേക്ക് നീങ്ങിത്തുടങ്ങി. അവിടെ വെച്ചു രണ്ടു ടീമുകളുടെയും ക്യാപ്റ്റന്മാരെ കുറച്ചു നേരത്തേക്ക് കാണ്മാനില്ലാതായി. അവർ പിന്നാലെയുണ്ട് എന്ന ഫോണ്‍ സന്ദേശവുമായി ബാക്കി അംഗങ്ങൾ മുന്നോട്ട് പോയി. ചെങ്കുത്തായ കയറ്റം കയറിയപ്പോൾ എല്ലാ പാപങ്ങൾക്കും പരിഹാരം ചെയ്തതുപോലെ തോന്നി. കുറച്ചു ദൂരം കയറ്റം കയറി ചെന്നപ്പോൾ ടിക്കറ്റ് കൗണ്ടർ കണ്ടു. ഇനി ടിക്കറ്റ് എടുത്ത ശേഷം ഇടയ്ക്കൽ ഗുഹയിലേക്ക് പ്രവേശിക്കാം.
അപ്പോഴേക്കും വിശപ്പും ദാഹവും ആക്രമിച്ചു തുടങ്ങി. വിശപ്പുമാറ്റാനായി പുഴുങ്ങിയ ചോളം വാങ്ങി കഴിച്ചു കൊണ്ട് നടന്നു തുടങ്ങി. ടിക്കറ്റ് പരിശോധിക്കുന്നയിടം വരെയേ അത് തിന്നാനുള്ള യോഗമുണ്ടായുള്ളൂ. അൽപ്പം മുന്നോട്ട് നീങ്ങിയതും അതിൻറെ അവകാശികളെത്തി കൈയ്യിൽനിന്നും വാങ്ങിക്കൊണ്ടു പോയി. ഹോ…അപ്പോൾ തോന്നിയ ആരിശം… ദേഷ്യം മൂത്തപ്പോൾ ആ പാവം വാനരനെ, പട്ടീ…എന്ന് വർഗം മാറ്റി വിളിച്ചു അധിക്ഷേപിച്ചു തൽക്കാലം സമാധാനപ്പെട്ടു. കയ്യിൽ നിന്നും ചോളം പോയിക്കഴിഞ്ഞപ്പോൾ, പിന്നെ വേറൊന്നും ഇല്ലെന്നു കണ്ട് വാനര ശ്രേഷ്ടന്മാർ ഞങ്ങളെ അവഗണിച്ചു. ഞങ്ങൾ പാറക്കെട്ടുകൾ താണ്ടി മുകളിലേക്ക് കയറി ഗുഹക്കുള്ളിലേക്ക് പ്രവേശിച്ചു അതിനിഗൂഡവും, അത്യഗാധവും, അതി ഭീകരവുമായ ഒരു അന്തരീക്ഷമായിരുന്നു ഗുഹക്കുള്ളിൽ കണ്ടത്. ഉള്ളിൽ ഭീകരതയോളിപ്പിച്ചു കൊണ്ട് രാത്രികാലങ്ങളിൽ മനുഷ്യരെ തൻറെ അഴകിൻറെ വശ്യതയിൽ വീഴ്ത്തുന്ന മുത്തശ്ശി കഥകളിലെ സുന്ദരിയായൊരു യക്ഷിയുടെ എല്ലാ ഭാവങ്ങളും അവിടെ ദർശിക്കാം. ഉള്ളിലെ കാഴ്ചകൾ അതി മനോഹരങ്ങളായിരുന്നു. പാറക്കുള്ളിൽ വിള്ളലുണ്ടായാണ് ഗുഹ രൂപപ്പെട്ടതെന്നു അവിടെയാരോ പറഞ്ഞു കേട്ടു. വളരെ സൂക്ഷിച്ചു പാറകളിൽ ചവിട്ടി വേണം അകത്തെല്ലാം നടക്കേണ്ടത്. സാഹസികത ഇഷ്ടപ്പെടുന്നവരുടെ പറുദീസയാണവിടം എന്ന് പറയാം.
നടന്നു നടന്നു ഞങ്ങൾ ഇടക്കൽ ഗുഹയുടെ മുകൾ ഭാഗത്തെത്തി. അവിടെ നിന്നും വേറൊരു വശത്തേക്ക് ഇറങ്ങിച്ചെല്ലാനുള്ള വഴി കണ്ടു. അവിടെ ആയിടങ്ങളിൽ മുൻകാലങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യരുടെതെന്നു പറയപ്പെടുന്ന ഭാഷാ ലിപികൾ ഭിത്തികളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യൻ അവിടെ നിന്നുകൊണ്ട് കുട്ടികൾ സംസാരിക്കുന്ന രീതിയിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പിന്നീടാണ് അദ്ദേഹം ആ ലിപികൾ വായിക്കുകയായിരുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായത്.
ഗുഹയുടെ മുകളിൽ നിന്നും നോക്കിയാൽ വിദൂരത്തായി ഫാൻറം പാറ സ്ഥിതിചെയ്യുന്നു വെന്ന് കാണാം. വിദൂരതയിൽ നിന്നും ഞങ്ങൾ ഫാൻറം പാറയുടെ കുറച്ചു ചിത്രങ്ങളെടുത്തു. ഞങ്ങൾ അതിനടുത്തെങ്ങും പോയില്ല, പക്ഷെ അതിനടുത്തു പോയ എൻറെയൊരു സുഹൃത്തിൻറെ പക്കൽ നിന്നും കടംകൊണ്ട ഫാൻറം പാറയുടെ ചിത്രം നിങ്ങൾക്കായി പോസ്റ്റ് ചെയ്യുന്നു.
പിന്നീട് ഞങ്ങൾ ഇടൈയ്ക്കൽ ഗുഹയിൽ നിന്നും തിരിച്ചിറങ്ങി പോന്നു. പോരുന്ന വഴിക്ക് ദാഹം തീർക്കാനായി സംഭാരം വാങ്ങി കുടിച്ചു, വിശപ്പ് തീർക്കാനായി ചോളവും വാങ്ങി കഴിച്ചു കൊണ്ട് നടന്നു. ചോളം കണ്ടപ്പോൾ കുരങ്ങന്മാർ ഓടി വന്നു. കുരങ്ങന്മാരെ കണ്ടപ്പോൾ ചോളം ഒരു പേപ്പറിൽ പൊതിഞ്ഞു പാൻറിൻറെ പോക്കെറ്റിൽ ഇട്ടു, കുരങ്ങന്മാരെ പറ്റിച്ചു. കുരങ്ങന്മാർ വന്നവഴിയെ തിരിച്ചു പോയി. അപ്പോഴേയ്ക്കും ഊണ് കഴിക്കാൻ സമയമായിരുന്നു. ഇടയ്ക്കൽ ഗുഹയുടെ സമീപത്തു തന്നെയുള്ള ഹോട്ടലിൽ നിന്നും ഞങ്ങൾ ഊണ് കഴിച്ചു, അതിനു ശേഷം പുറപ്പെടാൻ തുടങ്ങി. ഇതിനിടയ്ക്ക് സിജിൻ രണ്ടു ക്യാപ്റ്റന്മാരോടായി എവിടെയോ അത്യാവശ്യത്തിനു പോകുന്ന കാര്യം പറഞ്ഞിരുന്നു. അവൻ തിരിച്ചു വരുന്നത് വരെ എങ്ങും പോകരുത് എന്നും പറഞ്ഞിരുന്നു. അപ്പോഴെക്കും ബാക്കിയെല്ലാവരും ബസ്സിനുള്ളിൽ എത്തിയിരുന്നു. ക്യാപ്റ്റന്മാർ സിജിനെയും പ്രതീക്ഷിച്ചു കുറച്ചു നേരം ഹോട്ടലിനടുത്തുതന്നെ നിലയുറപ്പിച്ചു. അപ്പോഴേയ്ക്കും ബാക്കിയുള്ളവർ അവരെ ഫോണിൽ വിളിക്കാൻ തുടങ്ങി. സഹികെട്ട് അവർ സിജിനെ ഫോണിൽ വിളിച്ചു. “നിങ്ങൾ എവിടെപ്പോയിരിക്കുവാണ് ഞാൻ ബസ്സിനുള്ളിലുണ്ട്” എന്നായിരുന്നു മറുപടി… ഹോ!!! അര മണിക്കൂർ കളഞ്ഞു ആ സൈസ് ഇല്ലായിരുന്നുവെങ്കിൽ..@#$##@. അവസാനം ഞങ്ങളും ബസ്സിൽ കയറിയിരുന്നു.
ഇനി ഞങ്ങൾക്ക് മടക്ക യാത്രയിൽ പോകുന്ന വഴിക്കുള്ള ഏതെങ്കിലും സ്ഥലം കാണാനുള്ള സമയം മാത്രമേ അവശേഷിക്കുന്നുള്ളൂ. എല്ലാവരും പൂക്കോട് കായൽ കാണാൻ പോകാമെന്ന ധാരണയിലെത്തി. അങ്ങിനെ ഇടയ്ക്കൽ ഗുഹയോടു വിടപറഞ്ഞു ഞങ്ങൾ ബസിൽ കയറി. ഞങ്ങളുടെ സാരഥി ഞങ്ങളെ പൂക്കോട് കായലിനടുത്ത് എത്തിച്ചു. വളരെ മനോഹരമായ ഒരു അന്തരീക്ഷം, അവിടുത്തെ പ്രധാനപ്പെട്ട നേരംപോക്ക് ബോട്ടിങ്ങായിരുന്നു. 7 പേര് ചേരുന്ന ഗ്രൂപ്പുകളായാണ് ബോട്ടിങ്ങിനു പോകേണ്ടത്. ഞങ്ങൾക്ക് മൂന്നു ബോട്ട് വേണമായിരുന്നു. അവിടുത്തെ ജനബാഹുല്യം കാരണം ടിക്കെറ്റ് കിട്ടാനും ടിക്കെട്ടു കിട്ടിയ ശേഷം ബോട്ട് കിട്ടാനും വളരെ നേരം കാത്തു നിൽക്കേണ്ടിവന്നു. ആ സമയത്ത് ഞങ്ങൾ അവിടെയുള്ള മായക്കണ്ണാടി കാഴ്ചകൾ കാണാൻ പോയി. അവിടെ വിവിധ തരത്തിൽ നമ്മുടെ രൂപത്തെ മാറ്റിമറിക്കുന്ന രസകരമായ കാഴ്ചകൾ കണ്ടു. അതിനു ശേഷം ഞങ്ങൾ ബോട്ടിൽ കയറി സഞ്ചരിക്കാൻ തുടങ്ങി. ഞങ്ങൾ മൂന്നു ബോട്ടുകളിലായി തടാകത്തിലൂടെ ഒഴുകി നീങ്ങി. ബോട്ട് തുഴയാൻ അവിടെ ജോലിക്കാരുണ്ട്, നമുക്ക് തുഴച്ചിലിൽ ഒരു റോളുമില്ല എന്നയൊരു സങ്കടം ബാക്കിയുണ്ട് . ആ തടാകം ഇന്ത്യാ മഹാരാജ്യത്തിൻറെ ആകൃതിയിലാണ് കിടക്കുന്നത്. ബോട്ട് യാത്ര ഏകദേശം കന്യാകുമാരിയിൽ നിന്നും ആരംഭിച്ചു, സിക്കിമിലൂടെ സഞ്ചരിച്ചു, ഉത്തർപ്രദേശിലൂടെ കാശ്മീരിലെത്തി, അവിടെ നിന്നും ഗുജറാത്തിലൂടെ കടന്നു, കേരളത്തിലൂടെ തിരിച്ചു കന്യാകുമാരിയിൽ ചെന്ന് ചെരുന്നുവെന്നു വേണമെങ്കിൽ പറയാം. തടാകത്തിൻറെ ചുറ്റിനും റോഡുണ്ട്, അതിലൂടെ യാത്രികർക്ക് തടാകത്തിനു ചുറ്റും അലസ സഞ്ചാരം നടത്താനുള്ള അവസരവുമുണ്ട്. അതിനിടെ ഒരു ടീം സ്വയം തുഴയുന്ന ബോട്ടിൽ കയറി വളരെ രസകരമായി ആർപ്പോ… ഇർ..റോ.. എന്ന ആർപ്പു വിളികളോടെ തുഴഞ്ഞു നീങ്ങുന്നത് കണ്ടു. ഒരൽപം അസൂയ തോന്നിയോ….? ഞങ്ങൾക്ക് ആ ബോട്ട് ചോദിച്ചിട്ട് കിട്ടിയില്ല. ഇപ്പ്രാവശ്യം സമയമില്ല… പോട്ടെ… പുളിച്ച മുന്തിരിങ്ങയുടെയും ചെന്നായയുടെയും കഥ പോലല്ല കേട്ടോ… ഞങ്ങൾക്ക് തീരെ സമയമില്ലായിരുന്നു. അടുത്ത തവണ ആ ബോട്ട് തുഴഞ്ഞിട്ടു ബാക്കി കാര്യം.
ബോട്ടിൻറെ സാരഥിച്ചേട്ടൻ തുഴഞ്ഞു, തുഴഞ്ഞു ആ തടാകത്തിനു ഒരു വലത്ത് വെച്ച ശേഷം ഞങ്ങളെ തിരിച്ചു കരയിലെത്തിച്ചു. കരയിലെത്തിയപ്പോൾ കുറച്ചു നാട്ടു കലാകാരന്മാർ ചേർന്നു അവിടെ പൂതംകളി നടത്തുന്നു. കുറച്ചു നേരം പൂതംകളി കണ്ട ശേഷം ബാക്കിയെല്ലാവരും തിരിച്ചു ബസിനടുത്തേക്ക് പോയി. ആ സമയത്ത് സിജിനും, ഞാനും കൂടി ആ തടാകത്തിൻറെ ചുറ്റിനുമുള്ള റോഡിലൂടെ ഒരു വലത്ത് വെച്ചു. അപ്പോഴേയ്ക്കും ബാക്കിയുള്ളവരെല്ലാം തിരിച്ചുള്ള യാത്രക്കുള്ള തയ്യാറെടുപ്പിലായി.
എടുത്തു പറയേണ്ടതോന്നുണ്ട്, ഈ യാത്രക്ക് നിറം പകർന്നത് ഞങ്ങളുടെ കൂടെയുണ്ടായിരുന്ന കുറച്ചു മാലാഖമാരായിരുന്നു. പ്രൊജെക്റ്റ് മാനേജർ Mr രാജേഷിൻറെ രണ്ടു കുട്ടികൾ, ദിനിലിൻറെ മകൾ, ജോബിൻറെ മകൾ, ശോഭിതയുടെ കുട്ടി എന്നിവരായിരുന്നു ആ മാലാഖകൾ. കുട്ടികളെല്ലാംകൂടി ഈ യാത്രയെ ഒരു ആഘോഷമാക്കി മാറ്റി.
പൂക്കോട് കായലിലെ കാഴ്ചകൾക്ക് ശേഷം ഞങ്ങൾ വയനാടിനോട് വിടപറഞ്ഞു കൊണ്ട് തിരിച്ചുള്ള യാത്രക്ക് തയ്യാറായി ബസ്സിനുള്ളിൽ കയറി. സാരഥി രഥത്തെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നയിച്ചു. പോരുന്ന വഴിക്ക് ഒരു ഹോട്ടലിൽ കയറി അത്താഴം കഴിച്ചു. തിരിച്ചുള്ള വഴിക്ക് കോഴിക്കോട് നിന്നും ഏതെങ്കിലും നല്ല കടയിൽ നിർത്തി ഹൽവ വാങ്ങാം എന്നായിരുന്നു കരുതിയിരുന്നത്. സമയം തീരെ ഇല്ലാതിരുന്നതിനാൽ എല്ലാവർക്കുമായി ഹൽവ വാങ്ങുന്ന ബാധ്യത ജുനൈജും, അരുണും ഏറ്റെടുത്തു ഒരു കടയുടെ മുൻപിൽ ഇറങ്ങിയിട്ട് ബാക്കിയുള്ളവരെ റെയിൽവേ സ്റ്റേഷനിലേക്ക് അയച്ചു. ഞങ്ങൾ സ്റ്റേഷനിൽ എത്തി എല്ലാവരും ട്രെയിനിൽ കയറി. ട്രെയിൻ വിടുന്നതിനു സമയമായി. ജുനൈജും, അരുണും അതുവരെ എത്തിയിട്ടില്ലാ… ഫോണ്‍വിളി… ടെൻഷൻ… എന്തായാലും ട്രെയിൻ വിടുന്നതിനു തൊട്ടു മുൻപായി എല്ലാവർക്കുമുള്ള ഹൽവയും താങ്ങിപ്പിടിച്ചു രണ്ടുപേരും ഒരുതരത്തിൽ ട്രെയിനിൽ കയറിപ്പറ്റി. പിന്നെയെല്ലാം യാന്ത്രികമായിരുന്നു. ട്രെയിനിൽ കയറി ഉറങ്ങി പിറ്റേദിവസം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി എങ്ങനെ പെട്ടെന്ന് ഓഫീസിൽ എത്താം എന്നതിനെ പറ്റി ആലോചിച്ചുകൊണ്ട് എല്ലാവരും അവരവരുടെ വഴിക്ക് പിരിഞ്ഞു.
nannayirikkunnu.. miss aaya vishamam maathramee ullooo 😦
അവിടെ വെച്ചു രണ്ടു ടീമുകളുടെയും ക്യാപ്റ്റന്മാരെ കുറച്ചു നേരത്തേക്ക് കാണ്മാനില്ലാതായി..:)
സുഭാഷ് സുഭാഷ് ജാക്കി….
താടി വച്ച ഒരു മാലഖക്കുട്ടിയും ഉണ്ടല്ലോ ..
ജോബിൻറെ മോളെയുമെടുത്തുകൊണ്ട് അജീഷ് നിൽക്കുന്ന ഫോട്ടോ കിടിലമായിട്ടുണ്ട്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ആ ഫോട്ടോ ഞാൻ ഇടും…സോറി…
ഹൽവ കഥ.. ( പൂര്ണ രൂപം )
———————————————–
എല്ലാവര്ക്കും ഉള്ള ഹൽവ വാങ്ങിക്കൊണ്ടിരിക്കുന്നു ..
ദേ ഫോണ്‍……………. .. ട്രെയിൻ വന്നു …
ഹൽവ പായ്ക്ക് ചെയ്യുന്നു .. ദേ പിന്നേം ഫോണ്‍ … ട്രെയിൻ ഇപ്പൊ എടുക്കും ..
എല്ലാം ഓകെ ആക്കി കാഷ് കൊടുക്കാം നോക്കുമ്പോൾ കയിൽ കാഷ് ഇല്ല ..
അടുത്ത ATM ലേക്ക് ഓട്ടം … .. റിസൾട്ട് :- ATM ഔട്ട് ഓഫ് ഓർഡർ ..
മനസ്സിൽ പിറ്റേന്ന് രാവിലെത്തെ janashatabdi ക്ക് പോക്കുന്ന കാര്യം plan ചെയ്തു തുടങ്ങി….
പായ്ക്ക് ചെയ്തതിനാൽ കാഷ് കിട്ടണമല്ലോ കടക്കരാൻ ചേട്ടൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു റെയിൽവേ സ്റ്റേഷൻ ലേക്ക് … ( ട്രിപ്പിൾ + 2 3 kg ഹൽവയും )… ഒരു വിധത്തിൽഎത്തി ..
ദേ ട്രെയിൻ എടുത്തിട്ടില്ല …..
ATM ഇല് നിന്ന് കാശ് എടുത്ത് കിട്ടിയ എത്രയോ കാശ് പുള്ളിക്ക് കൊടുത്തു .. എങ്ങനെയൊക്കെ ട്രെയിനിൽ കയറി ..
ക്ലൈമാക്സ് :: ട്രെയിൻ 10 min ലേറ്റ് ആയിട്ടെ പൊകൂൂൂൂൂൂൂ !!!!!!
ohhhh #്@@@&%
sambavamokkey kollam..but njan aa nasreena ye patty ezudanamenne pranjadallarno? dlg varey njan paranj thannirunnu..ennittum..moshaayy.poy jack..valarey moshaayy..
ഹോ…… ആ നസ്രീനയെപ്പറ്റിയല്ലേ… എഴുതിയല്ലോ…
ഇതിൽ കൂടുതൽ എഴുതിയാൽ ബാക്കിയുള്ളവർക്ക് ക്ഷമ കേട്ടാലോ? ഞാൻ ദുഫായിൽ അല്ലല്ലോ… 🙂